Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാവിരുദ്ധവും ക്രൈസ്തവ പ്രീണനപരവുമായ കാര്യങ്ങളാണു കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി വിശ്വഹിന്ദു പരിഷത്ത് നേരിടും.
ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാര്‍ശയനുസരിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് അനുവദിക്കുന്നത് വലിയതോതില്‍ മതപരിവര്‍ത്തനത്തിനു വഴിതെളിക്കുമെന്നും ബജറംഗ് ലാല്‍ ബാഗ്ര ആരോപിച്ചു.
District News
വടക്കഞ്ചേരി: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പന്തലാംപാടം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഫൊറോന ഡയറക്ടർ ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ആൻസൺ മേച്ചേരി അനുഗ്രഹ പ്രഭാക്ഷണം നടത്തി. പ്രസിഡന്റ് ജെയിംസ് പാറയിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി, അംഗം ജിജോ അറയ്ക്കൽ, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഫൊറോന പ്രസിഡന്റ് വിൽസൺ കൊള്ളന്നൂർ മറ്റു ഭാരവാഹികളായ ജോസ് വടക്കേക്കര, ജെറോം പഴേപറമ്പിൽ, വി.സി. മാത്യു എന്നിവർ പ്രസംഗിച്ചു.
Kerala
മാരാമൺ: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണമെന്നും അത് നടപ്പിലാക്കണമെന്നും മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 131-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020-ൽ നിയോഗിക്കപ്പെട്ട കമ്മീഷൻ 2023-ൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടും അത് പുറത്തുവിടാത്തതിൽ മെത്രാപ്പോലീത്ത ആശങ്ക പ്രകടിപ്പിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ എന്താണെന്ന് അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മത അധ്യാപകർക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തെ അദ്ദേഹം വിമർശിച്ചു. ഇക്കാര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കണം.
സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ഒരു 'പിൻവാതിൽ' നീക്കമായി ഇത് മാറരുതെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി. ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ അദ്ദേഹം ആകുലത രേഖപ്പെടുത്തി. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറരുതെന്നും ബഹുസ്വരത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശുപാർശകളും സർക്കാർ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി പി. രാജീവ് കൊച്ചിയിൽ പ്രതികരിച്ചു. നടപ്പിലാക്കിയ കാര്യങ്ങളും ബാക്കിയുള്ളവയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പൊതുജനമധ്യത്തിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി എട്ടിന് ആരംഭിച്ച കൺവെൻഷൻ ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകർ വരും ദിവസങ്ങളിൽ കൺവെൻഷനിൽ സംബന്ധിക്കും.
Kerala
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപ ശിപാർശകളും സംസ്ഥാന സർക്കാർ പരിഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ 17 വകുപ്പുകൾ ഈ ശിപാർശകൾ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയാക്കി.
ഏഴ് ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനായി അതത് വകുപ്പുകൾ നടപടി സ്വീകരിച്ചുവരുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ യോഗം ചേരും.
താത്പര്യവുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകൾക്ക് യോഗത്തിൽ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട പലതവണ യോഗങ്ങൾ നടന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.